Tuesday, May 27, 2008

എന്റെ സംഗീത പഠനം

സമയം, വൈകുന്നേരം ഏകദേശം ആറുമണിയോടടുക്കുന്നു. “അന്തിവെയില്‍ “ എന്നു വലിയ വലിയ കഥാകാരന്മാർ ഒക്കെ വച്ച് കാച്ചുന്ന ഒരു സംഭവം ഞങ്ങളുടെ വീടിന്റെ മുറ്റത്തും പരന്നു കിടക്കുന്നത് തുറന്നിട്ട വാതിലിലൂടെ എനിക്ക് കാണാം. എന്നാല്‍ പുറത്തിറങ്ങി പ്രകൃതിയുടെ ഈ അസുലഭ സൌന്ദര്യത്തെ പുകഴ്ത്തി ഒരു മഹാകാവ്യം രചിച്ചേക്കാം എന്നു ഞാന്‍ ചിന്തിച്ചില്ല. കാരണം കഥ, കവിത എന്നിവയെല്ലാം കണ്ട അണ്ടനും അടകോടനും കയറി നിരങ്ങാനുള്ള സാധനങ്ങള്‍ അല്ല എന്ന ബോധം പണ്ടുമുതലേ എന്നില്‍ വേരോടിയിരുന്നു. അതു കൊണ്ട് അത്തരത്തിലുള്ള ഒരു അതിക്രമം എന്നില്‍ നിന്നു ഉണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ട.


ടിവിയില്‍ തിരൈമലര്‍ തകര്‍ക്കുകയാണ്. ഇപ്പൊള്‍ പട്ടിയുടെ വിലപോലും ഇല്ലെങ്കിലും (തെരുവു പട്ടിയെ മാത്രമാണ് ഉദ്ദേശിച്ചത്)കുറച്ചു നാള്‍ മുന്‍പു വരെ നമുക്കു എല്ലാം ദൂരദര്‍ശനായിരുന്നല്ലൊ. അതുകൊണ്ട് തന്നെ ഒരിക്കലും മാറാത്ത ആറുപാട്ടുകള്‍( ക്രമം പോലും) ഉള്‍പ്പെട്ട തിരൈമലര്‍ കാണുന്നത്, അവസാനം സ്വയം മടുത്ത് ദൂരദര്‍ശന്‍ പരിപാടി തന്നെ നിര്‍ത്തുന്നത് വരെ ഞാന്‍ നിര്‍ത്തിയില്ല.


വൈകുന്നേരം സ്കൂളില്‍ നിന്നെത്തി ഭക്ഷണത്തിന്റെ മുകളിലുള്ള മാമാങ്കവും കഴിഞ്ഞു അടികൊണ്ട ചേരയുടെ അവസ്ഥയില്‍ തിരൈമലര്‍ കണ്ടുകൊണ്ട് ഇരിക്കുമ്പോളാണ് “ടാ ടിവി ഓഫ് ചെയ്തേ....പാട്ടു സാര്‍ എത്തി” എന്ന് അടുക്കളയില്‍ നിന്ന് മാതാശ്രീയുടെ അറിയിപ്പ് തമിഴ് പാട്ടിന്റെ ശബ്ദത്തെ തോല്‍പ്പിച്ച് എന്നിലേക്കെത്തിയത്. അറിയിപ്പ് എത്തിയതും മിന്നല്‍ വേഗത്തില്‍ (മിന്നല്‍ വേഗം എന്നു പറഞ്ഞെങ്കിലും മണിക്കൂറില്‍ ഏകദേശം 150കിലോമീറ്റര്‍) ഞാന്‍ കുളിമുറിയില്‍ കയറി കതകടച്ചു. പാട്ടു സാര്‍ അകത്തുവന്നിരുന്നതിനു ശേഷം , എന്റെ മാതാശ്രീക്ക് ചായ ഇടാനും സാറിനത് കുടിക്കാനുമുള്ള സമയമാണ് എനിക്ക് കുളിക്കുവാന്‍ കിട്ടുന്നത്. കുളിക്കുമ്പോള്‍ പാട്ടുപാടുക എന്നത് എന്റെ ഒരു ശീലമൊന്നുമല്ലങ്കിലും പാട്ട് സാര്‍ വന്നിരിക്കുന്ന ആ സാഹചര്യത്തില്‍ ഞാന്‍ പാടും. എനിക്കു സംഗീത അഭിരുചി ഇല്ല എന്ന തോന്നല്‍ വല്ലതും സാറിനുണ്ടെങ്കില്‍ മാറട്ടെ എന്നു കരുതിയാണ് ഞാന്‍ ഈ അതിക്രമം തുടര്‍ന്നിരുന്നത്.


ഞാന്‍ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സാര്‍ പഠിപ്പിക്കാനായി ഇരുന്നു കഴിഞ്ഞിരുന്നു. ഹാളില്‍ പുല്‍പ്പായ വിരിച്ച് അതില്‍ ഇരുന്നാണ് ഞങ്ങള്‍ ശിഷ്യരുടെ പാട്ട് പഠിത്തം. ശിഷ്യര്‍ എന്നു പറഞ്ഞാല്‍ അധികം ആളൊന്നുമില്ല.ഞാനും എന്റെ സഹോദരിയും. അവള്‍ എന്നെക്കാളും 5വയസ്സിന് മൂത്തതാണെങ്കിലും ആ ബഹുമാനമൊന്നും അന്നും ഇന്നും ഞാന്‍ കൊടുത്തിട്ടില്ല. പാട്ടും ഡാന്‍സും കഥാപ്രസംഗവും എല്ലാം പയറ്റിയിരുന്ന അവള്‍ വലിയ ഒരു കലാകാരിയാണെന്നുള്ള അഹങ്കാരം അവളുടെ മുഖത്തും സ്വഭാവത്തിലും പണ്ടെ ഉണ്ടായിരുന്നു. ആ അഹങ്കാരം വക വച്ചു കൊടുക്കാന്‍ എന്റെ അഭിമാനം അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ശീത സമരം നിലനിന്നിരുന്നു. ആ ശീത സമരം ഇടക്കിടക്ക് മുട്ടന്‍ ഇടികള്‍ക്ക് വഴിമാറിയിട്ടുണ്ട് എന്നത് വേറെ കാര്യം. അവളില്‍ നിന്നും എനിക്കനുഭവിക്കേണ്ടി വന്നിട്ടുള്ള ‘ക്രൂരമായ‘ മര്‍ദ്ദനങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും കഥ മറ്റൊരിക്കല്‍ വിവരിക്കാം


ഹാര്‍മോണിയം കൊണ്ട് വന്ന് സാറിന്റെ മുന്‍പില്‍ വച്ച ശേഷം അവളും ഇരുന്നു. ഇനി എന്റെ ഒരു കുറവുംകൂടിയെ ഉള്ളു പഠനം ആരംഭിക്കാന്‍. “ടാ ചെന്നിരിക്ക്” എന്ന മാതാശ്രീയുടെ നിര്‍ദ്ദേശം എനിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അടുത്ത നിര്‍ദ്ദേശം വായ കൊണ്ടല്ല, ചിരട്ട തവിയുടെ പിടികൊണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാറിന്റെ മുന്‍പില്‍ ‘മൂത്ത’ ശിഷ്യയുടെ അരികില്‍ തന്നെ ഞാനും സ്ഥലം പിടിച്ചു.ഞാന്‍ സാറിന്റെ മുഖത്തേക്കും എന്റെ സഹോദരിയുടെ മുഖത്തേക്കും മാറിമാറി നോക്കി. എന്റെ സഹോദരിയുടെ മുഖത്ത് ബുഷിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട ഭാവം. ലളിതമായി പറഞ്ഞാല്‍ ‘പുച്ഛം’. ഈ പുച്ഛമാണ് വലിയ താല്പര്യമൊന്നുമില്ലാതിരുന്നിട്ടും സംഗീതം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. വലിയ സുബ്ബലക്ഷ്മിയാണെന്നും പറഞ്ഞ് നടക്കുന്നവളുടെ മുന്‍പില്‍ ഒരു ചെറിയ ‘ദക്ഷിണാമൂര്‍ത്തി‘യെങ്കിലും ആകണമെന്ന് ഞാന്‍ മോഹിച്ചു. അത് തെറ്റാണൊ?


സംഗീത പഠനം ആരംഭിച്ചു. തലേന്ന് പഠിച്ചത് തന്നെ പാടി നോക്കുകയാണ്. ഗുരു പാടുന്നു. ഞങ്ങള്‍ ശിഷ്യര്‍ കൂടെ പാടുന്നു. മൂത്ത ശിഷ്യ എന്നെ ഇപ്പൊ തോല്‍പ്പിക്കും എന്ന ഭാവത്തില്‍ തകര്‍ത്തു പാടുകയാണ്. സംഗീതത്തിന്റെ മാസ്മരികത ഞാന്‍ അറിയുകയായിരുന്നു. ആ അറിവ് എന്നില്‍ അധികമായപ്പോള്‍ എന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി. കൃഷ്ണമണിയെ യഥാസ്ഥാനത്ത് നിര്‍ത്താന്‍ ഞാന്‍ പണിപ്പെടുന്നുണ്ട്. പക്ഷെ സ്പീഡില്‍ കറങ്ങുന്ന ഫാനും സംഗീതവും എന്നെ ഉറക്കിയെ അടങ്ങു എന്ന മട്ടിലാണ്. പാടുന്നതിന്റെ ഇടയില്‍ തന്നെ ,എന്നോട് പോയിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ആംഗ്യം കാണിക്കുന്ന എന്റെ സംഗീത ഗുരുവിന്റെ മുഖത്തെ ദയനീയത അവ്യക്തമായി എനിക്കു കാണാം. അവിടെ തൂടങ്ങുന്ന ഹ്രസ്വമായ നിദ്രക്കു ഭംഗം വരുന്നത് എന്തെങ്കിലും ഞെട്ടലോടെയാണെന്ന് ഉറപ്പാണ് എനിക്ക്. ഒന്നുകില്‍ ഗുരുവിന്റെ വക ഒരു ചെറിയ തട്ട്, അല്ലെങ്കില്‍ ശത്രുത കാത്തു സൂക്ഷിക്കുന്ന സഹോദരിയുടെ വക കണ്ണു നിറയുന്ന ‘നുള്ള്’ ഇതൊന്നുമല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത മാതാശ്രീയുടെ വക ചിരട്ടത്തവി പിടികൊണ്ടുള്ള മര്‍ദ്ദനം.(ഉറങ്ങുമ്പോള്‍ അടിക്കരുത് എന്ന ശക്തമായ ഉത്തരവിലൂടെ അപ്പൂപ്പന്‍ രക്ഷയ്ക്കെത്തിയില്ലാരുന്നേല്‍ ഞാന്‍ ഈ രീതിയില്‍ എന്റെ മാതാശ്രീയില്‍ നിന്നും കുറെ വാങ്ങി കൂട്ടിയേനെ). മര്‍ദ്ദനമേറ്റ് ഞെട്ടിയുണരുന്ന ഞാന്‍, എന്നെ നോക്കി ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോളാണ് സത്യത്തില്‍ ഉരുകി ഇല്ലാതെയാകുന്നത്. അങ്ങനെ എത്രയെത്ര സന്ധ്യകള്‍..........


ഫീസ് കൊടുത്ത് ഉറങ്ങേണ്ട എന്ന് അച്ഛന്റെ തീരുമാനത്തോടെ എന്റെ സംഗീതപഠനവും എന്നെ യേശുദാസായി കാണാനുള്ള എന്റെ മാതാശ്രീയുടെ ‘അതിമോഹവും’ അവസാനിച്ചു. എന്നെ സംഗീതം പഠിപ്പിച്ച അല്ലെങ്കില്‍ അതിനു വേണ്ടി പാഴ് ശ്രമം നടത്തിയ ആ ഗുരു ഇന്നില്ല. കാലിന് സ്വാധീനക്കുറവുണ്ടായിരുന്ന അദ്ദേഹം ഇന്നും എന്റെ ഓര്‍മ്മകളിലെ നിറസാന്നിധ്യമാണ്. സംഗീതം പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ ഒരുപാട് നിമിഷങ്ങളില്‍ ഞാന്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു, അവസരം നഷ്ടപ്പെടുത്തിയ കുട്ടിയുടെ നൊമ്പരത്തോടെ.........

Sunday, May 18, 2008

ഞാന്‍ പാടുന്നു. തൊണ്ട കീറി തന്നെ ...

ഇന്നു ഞായറാഴ്ച. രാവിലെ അച്ഛനും അമ്മയും കുടി വലിയ എന്തോ കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ടാണ്‌ ഉണര്‍ന്നത്‌. എഴുന്നേറ്റു ചെന്നപ്പോഴാണ്‌ ഞാന്‍ പുലര്‍ച്ചേ നേരത്തെ ഉണരാത്തതാണ് ചര്‍ച്ചാവിഷയം എന്ന് മനസ്സിലായത്. എന്റെ അച്ഛന് നാലരക്ക് ശേഷവും അമ്മയ്ക്ക്‌ ആറുമണിക്ക് ശേഷവും ഉറക്കമില്ല. അവര്‍ക്ക്‌ ഉറക്കമില്ലാത്തത്തിനു നമ്മള്‍ എന്ത് വേണം.


അതുകൊണ്ട് തന്നെ ചര്‍ച്ച ശ്രദ്ധിക്കുന്നു എന്നുപോലും ഭാവിക്കാതെ ഇന്നത്തെ പേപ്പര്‍ എടുത്തു നിവര്‍ത്തി. ഹിമവല്‍ ഭദ്രാനന്ദ തോക്കും നെറ്റിയില്‍ വച്ചു സുരേഷ്ഗോപി സ്റ്റൈലില്‍ "ഇപ്പോള്‍ താങ്ങിക്കളയും " എന്ന് പറഞ്ഞിരിക്കുന്ന കളര്‍ ഫോട്ടോ. മുകളിലായി കണിച്ചുകുളങ്ങര പ്രതികളുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോസ് വേറെ. ഓരോ ദിവസത്തെയും പത്രത്തില്‍ എന്തൊക്കെ വിഷയങ്ങളാണ്. എന്റെ അച്ഛനും അമ്മയ്ക്കും അതിനെപറ്റി ഒന്നും ചര്‍ച്ച ചെയ്യേണ്ട. തലേന്ന് രാത്രി ടീവി കണ്ടിരുന്ന ക്ഷീണത്തില്‍ നമ്മള്‍ ഒന്നുറങ്ങി പോയാല്‍ അത് വലിയ ചര്‍ച്ചാ വിഷയം.


പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കാണുന്നത് രാവിലെ പള്ളിയിലേക്ക് പോകുന്ന പെണ്‍ കൊടികളെ ആണ്. രാവിലെ കിട്ടിയ കാഴ്ച കളയേണ്ട എന്ന് കരുതി രണ്ടു കണ്ണും അവിടേക്കു സമര്‍പ്പിച്ചു. പക്ഷെ എന്നെ നോക്കിയ പെണ്‍ കൊടിമാരുടെ മുഖത്ത്, സീമ ടി.ജി.രവിയെ കണ്ട ഭാവം. ആ ഭാവം എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ കയറിപോന്നു. രണ്ടു പാട്ടു കേള്‍ക്കാമെന്ന് കരുതി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.


യേശുദാസിന്റെ രണ്ട് പാട്ടു കേട്ടപ്പോള്‍ ഒരാഗ്രഹം, ഞാന്‍ പാടിയ പാട്ടൊന്നു കേട്ടാലോ. നേരത്തെ കരോക്കെയുമായി മിക്സ് ചെയ്തു വച്ചിരുന്ന എന്റെ പാട്ട് ഇട്ടു. എന്താ എന്റെ ഒരു "ഭാവം", "ലയം", "താളം". ഇതെന്റെ കയ്യില്‍ വച്ചിട്ട് ഞാനെന്തിനാ മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേറെ വഴി തേടുന്നത്. അതെ ഞാനിതാ അതിക്രമം തുടങ്ങി കഴിഞ്ഞു.



Download Song


മാലോകരേ(ബൂലോകരെ), ഒരു "സംഗതിയും" ഇല്ലാത്ത എന്റെ ഈ അതിക്രമത്തിനു ഉപദ്രവം എന്ന ലക്ഷ്യം മാത്രമെ ഉള്ളു. എന്റെ ആലാപന 'മാധുര്യം' നുകര്‍ന്ന് ആരുടെ എങ്കിലും കണ്ണ് തള്ളിയാലോ, ബോധം കെട്ട് വീണാലോ അത്തരം കഷ്ട നഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഇതെന്റെ ഒരു ആഗ്രഹ പൂര്‍ത്തീകരണം മാത്രം. അനുഭവിച്ചാലും.....

Wednesday, May 14, 2008

എന്റെ “ആദ്യാനുരാഗം“

വൈകുന്നേരം നാലരക്ക് സ്കൂള്‍ വിട്ടു വീട്ടിലെത്തികഴിഞ്ഞാല്‍ പിന്നെ ഒരധ്വാനമാണ് എനിക്ക്. അധ്വാനം പറമ്പിലല്ല. ഭക്ഷണത്തിന്റെ മുകളിലാണെന്നു മാത്രം. സുമോ ഗുസ്തിക്കാരുടെ അത്രയും വരില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട ശരീരമുണ്ടായിരുന്ന എനിക്ക്, തടിയാ......ആനേ എന്നൊക്കെ വിളിച്ച് നാണം കെടുത്തുന്ന സഹപാഠികളുടെ മുന്‍പില്‍ അഭിമാനം സംരക്ഷിച്ചെ മതിയാകുമായിരുന്നുള്ളു.


അതിനു വേണ്ടി ഞാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഉച്ചക്ക് ഏറ്റവും ചെറിയ പാത്രത്തില്‍ ചോറ് കൊണ്ടുപോവുക. “നിന്റെ ശരീരത്തിന് ഇത്രയും ചോറ് മതിയോടാ“........എന്നൊരല്‍പ്പം പരിഹാസ ത്തോടെ എന്നോട് ചോദിച്ചവന്മാരോടെല്ലാം ഞാന്‍ വച്ചു കാച്ചി, "ഞാന്‍ ഇത്രയും ആഹാരം പോലും വീട്ടില്‍ കഴിക്കില്ല". അതുകേട്ട് കണ്ണുതള്ളിയ ഒരുത്തന്റെ മറുചോദ്യം. അപ്പോള്‍ ഈ വണ്ണം? ഒന്നു പതറിയെങ്കിലും ഞാന്‍ തിരിച്ചടിച്ചു. എന്റെ കുടുംബത്തില്‍ എല്ലാവരും വണ്ണമുള്ളവരാണ്. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം......ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.


ആ രംഗം അവിടെ അവസാനിച്ചുവെങ്കിലും സഹപാഠികളും സുഹൃത്തുക്കളും ഉള്‍പ്പെട്ട ഒരു വന്‍ ജനാവലിയുടെ തടിയാ........ആനേ.. വിളികളോ എന്നോടുള്ള മനോഭാവമോ ഒട്ടുമേ മാറിയില്ല എന്നത് ചരിത്രം. വൈകുന്നേരം വരെ, അല്പ ഭക്ഷണം മാത്രം കഴിച്ച് ജീവിച്ച എന്റെ കുടലുണങ്ങിയത് മിച്ചം.


ഈ മിതാഹാരത്തിന്റെ ക്ഷീണം തീര്‍ക്കുന്നത് സ്കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ ശേഷം വൈകുന്നെരം 4.30നും 5.30നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ്. വീടിന്റെ ഗേറ്റ് കടക്കുമ്പോഴെ, ഞാന്‍ എത്തിയ കാര്യവും എന്റെ വിശപ്പിന്റെ ആഴവും “അമ്മേ കഴിക്കാന്‍ എടുത്തു വച്ചോളൂ.........” എന്ന ഒരു ഒറ്റ വാചകത്തില്‍ അതും ഒരലര്‍ച്ചയുടെ വകഭേദത്തില്‍ എന്റെ അമ്മയുടെ മുന്‍പില്‍ പ്രതിഭലിപ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പിന്നെ കൈകഴുകി(അല്ലെങ്കില്‍ അങ്ങനെ വരുത്തി)വന്നാലുടന്‍ ഒരങ്കമാണ്. ഭക്ഷണത്തോടും എന്റെ അച്ഛനോടും എന്തോ വാശി തീര്‍ക്കുന്നത് പോലെയാണ് പിന്നെ എന്റെ പ്രകടനം. ഈ അങ്കം അവസാനിപ്പിക്കാന്‍ രണ്ട് മാനദണ്ഡങ്ങളാണ് എനിക്കുണ്ടായിരുന്നത്. ഒന്നുകില്‍ ശ്വാസം മുട്ടണം. അല്ലെങ്കില്‍ ഉണ്ടാക്കി വച്ച ഭക്ഷണ സാധനം തീരണം.


ഇടക്കു വെള്ളം പോലും കുടിക്കാതെയുള്ള ഇത്തരത്തിലുള്ള ഒരു പ്രകടനത്തിനിടയില്‍ ,“മോനേ ആഹാരം നിയന്ത്രിക്കണം.... “ എന്ന അച്ഛന്റെ ‘അനവസരത്തിലുള്ള’ ഉപദേശം അതുവരെ കഴിച്ചതു ഒറ്റയടിക്ക് ദഹിപ്പിച്ചെങ്കിലും അമ്മൂമ്മ എന്റെ രക്ഷയ്ക്കെത്തി.“കഴിക്കാവുന്ന പ്രായമല്ലെ. അവന്‍ കഴിക്കട്ടെടാ....” എന്ന അമ്മൂമ്മയുടെ പ്രയോഗത്തിനു മുന്‍പില്‍ അഛന്‍ നിശബ്ദനായി. അതെനിക്കു നന്നെ ബോധിച്ചു. എന്നാല്‍ എന്റെ നയം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നിയതിനാല്‍ (അതൊ കഴിച്ച ആഹാരം എല്ലിനിടയില്‍ കയറിയതിനാലൊ)നിസ്സഹായതയുടെ മൂടുപടം മുഖത്തണിഞ്ഞ് ഞാന്‍ ഒരു ഡയലോഗ് കൂടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ കഴിക്കുന്നത് അഛന് ഇഷ്ടമല്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി...’ ആ സംഭവത്തിനു ശേഷം ഈ നിമിഷം വരെ അഛന്‍, ആഹാര കാര്യത്തില്‍ എന്നെ ഉപദേശിക്കുക എന്ന സാഹസത്തിനു മുതിര്‍ന്നിട്ടില്ല. എന്തിനധികം “ഇവന്‍ അഹാരം കഴിക്കാന്‍ കാണിക്കുന്ന താല്പര്യം പഠിക്കാന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇവന്‍ എന്നേ നന്നായിപ്പോയേനെ” എന്ന് എന്നെ ഉന്നം വച്ച് എന്റെ സ്നേഹനിധിയായ മാതാവ് ഇറക്കിയ പ്രകോപനപരമായ പ്രസ്താവനയോട് പോലും അഛന്‍ പ്രതികരിച്ചില്ല.


ജീവിക്കാന്‍ വേണ്ടി മാത്രം ആഹാരം കഴിച്ച മഹാന്‍മാരുടെ ഇടയില്‍ ആഹാരം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ഈ പാവപ്പെട്ടവന്റെ, ഭക്ഷണത്തോടുള്ള ഇഷ്ടത്തിന് “ആക്രാന്തം” എന്ന പേര് ചാര്‍ത്തിക്കൊടുക്കാന്‍ പല കുബുദ്ധികളും ശ്രമിച്ചു.(അവരോടൊക്കെ ദൈവം ചോദിച്ചോളും........) എന്റെ കാഴ്ച്ചപ്പാടില്‍ എനിക്കു ഭക്ഷണത്തോടുണ്ടായിരുന്നത് ആക്രാന്തം ആയിരുന്നില്ല അനുരാഗമായിരുന്നു. ജീവനെടുക്കാന്‍ വരുന്നത് പാണ്ടി ലോറിയാണൊ, വീടിന്റെ മുന്‍പില്‍ നില്‍ക്കുന്ന തെങ്ങിലെ തേങ്ങയാണൊ എന്നുപോലും ഉറപ്പില്ലാത്ത എനിക്ക് രുചിയുടെ വര്‍ണ്ണക്കാഴ്ച പകര്‍ന്ന് തന്ന ഭക്ഷണത്തോടുള്ള അനുരാഗം. അതെ എന്റെ “ആദ്യാനുരാഗം“. ആ അനുരാഗം ഈ നിമിഷവും എന്നെ വിട്ടുപോയിട്ടില്ല എന്നതാണ് എന്റെ ഭാഗ്യവും..

Monday, May 12, 2008

എന്റെ അതിക്രമങ്ങള്‍ക്ക് ഒരു ആമുഖം

എന്നെ കുറിച്ചുള്ള എന്റെ അമ്മയുടെ എറ്റവും വലിയ പരാതികളിലൊന്നായിരുന്നു, എനിക്കു ഒരു കാര്യത്തിലും ഒരു ഉറച്ച തീരുമാനം ഇല്ല എന്നത്. ഈ പരാതി മാറ്റി എടുക്കണമെന്ന ആഗ്രഹം മനസ്സില്‍ ഫുട്ബോള്‍ കളി നടത്തി തുടങ്ങിയപ്പോള്‍ അതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചു ചിന്തിച്ചു തുടങ്ങി. ചിന്ത എന്നു പറഞ്ഞാല്‍ ഒടുക്കത്തെ ചിന്ത. ചിന്ത വളര്‍ന്നു വളര്‍ന്നു മറ്റു വിഷയങ്ങളിലേക്കു പോയി.


വേറെ ഒരു സ്ഥലവും കിട്ടാത്തതുപോലെ, ഒരു യമണ്ടന്‍ കൊതുക് വന്ന് എന്റെ കയ്യിലൂടെ കുഴലിറക്കി രക്തം ഊറ്റാന്‍ തുടങ്ങിയപ്പോള്‍ എന്റെ ചിന്തകള്‍ അറ്റു. പക്ഷെ അപ്പോഴേക്കും എന്റെ ചിന്തകള്‍, സാഹിത്യം,സംസ്കാരം, കല എന്നീ വലിയ വലിയ വിഷയങ്ങളിലൂടെ സഞ്ചരിച്ചു അയലത്തെ ചേച്ചിയുടെ മകളില്‍ എത്തിയിരുന്നു. എന്തോ നഷ്ടമായവന്റെ വേദനയില്‍ ഇരുന്ന എനിക്ക് , പതിച്ചു കിട്ടിയ ഭൂമിയില്‍ വാഴ നടുന്നവന്റെ ധാര്‍ഷ്ട്യത്തൊടെ എന്റെ കയ്യിലിരുന്നു ചോര ഊറ്റി കുടിക്കുന്ന കൊതുകിനോട് ക്ഷമിക്കുവാന്‍ കഴിയുമായിരുന്നില്ല. ഒരു നിമിഷം ഞാന്‍ ഗാന്ധിജിയെ മറന്നു.ബുദ്ധനെ മറന്നു.


അപ്രതീക്ഷിതമായ എന്റെ ആക്രമണത്തില്‍ ആ അഹങ്കാരി ആധുനിക ചിത്രകാരന്റെ ഒരു സൃഷ്ടി പോലെ രക്തവര്‍ണത്തിലുള്ള പടമായി. ആ പടം എന്റെ ആദ്യത്തെ ചിന്താവിഷയത്തിനു ഒരുത്തരം കണ്ടെത്തി തന്നു. അതെ അങ്ങനെ എന്റെ അമ്മയുടെ പരാതികളെ വെല്ലുവിളിച്ചു ആദ്യമായി ഞാനൊരുറച്ച തീരുമാനം എടുത്തു. എങ്ങനെയും മറ്റുള്ളവരെ ദ്രോഹിക്കുക.


എങ്ങനെ ദ്രോഹിക്കും?? അതായി അടുത്ത ചിന്ത. ശാരീരികമായ ദ്രോഹമായാലൊ? വേണ്ട. കാരണം എന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ആരെങ്കിലും തിരിച്ചു ദ്രോഹിക്കാന്‍ ശ്രമിച്ചാലൊ. മാത്രമല്ല ഞാന്‍ നിന്ന് ഇടികൊണ്ടാല്‍, കൊല്ലും കൊലയുമുണ്ടായിരുന്ന(ഇപ്പൊള്‍ അങ്ങിങ്ങായി രണ്ടു മൂന്ന് ഞാലിപ്പൂവന്‍ കുലകള്‍ മാത്രം) എന്റെ തറവാട്ടു കാരണവന്മാര്‍ക്ക് അതു മാനക്കേടാണ്. അല്ലെങ്കില്‍ പിന്നെ തിരിഞ്ഞോടണം. ഈ ലോകത്ത് എന്തിനെക്കാളും വിലപ്പെട്ടത് ഭക്ഷണമാണെന്ന് കരുതുന്ന എന്റെ ശരീരം തീരെ “മെലിഞ്ഞ”തായതിനാല്‍ ഞാന്‍ ഓടി രക്ഷപ്പെട്ടത് തന്നെ.


പിന്നെ എങ്ങനെ? എന്റെ ചിന്തകള്‍ കാടുകയറി. പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്തതിനാല്‍ (ആഹാരം കഴിക്കുന്നത് ഒരു വലിയ ജോലിയായി ഞാന്‍ കണക്കാക്കിയിരുന്നില്ല) ചിന്തിക്കാന്‍ എനിക്കു ഒരുപാട് സമയം ലഭിച്ചിരുന്നു. ആളുകള്‍ക്ക് ദ്രോഹം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചുറപ്പിച്ചതിനാല്‍ എനിക്കു മാര്‍ഗ്ഗം കണ്ടെത്തിയെ പറ്റു. അവസാനം എന്റെ അനിയന്‍ സഹായത്തിനെത്തി. തനിക്ക് അത്രക്കു നിര്‍ബന്ധമാണെങ്കില്‍ താനൊരു ബ്ലോഗ് കൂടി തുടങ്ങ്.... എന്റെ തലയില്‍ ഒരു സി.എഫ്.എല്‍ ലാമ്പ്(ഓര്‍ഡിനറി ബള്‍ബ് കിട്ടാനില്ല) കത്തി. കൊള്ളാമല്ലൊ ആശയം. അനിയനും മോശക്കരനല്ല. രണ്ട് ബ്ലോഗ് സ്വന്തമായി ഉള്ള ആളാ... ഭൌതികതയെ തള്ളിപ്പറഞ്ഞ് ആത്മീയതയെ കുറിച്ചു സംസാരിച്ച ആ മനുഷ്യനെ ഭൌതിക വാദികള്‍ പുറകെ നടന്നു ചീത്ത വിളിച്ചു, അദ്ദേഹത്തിന്റെ ബ്ലോഗിലും അദ്ദേഹം പോയ മറ്റു ബ്ലോഗുകളിലും. ഞാന്‍ കാണുമ്പോള്‍ ആ അത്മീയ വാദി, കേട്ട ചീത്തകള്‍ ക്രോഡീകരിച്ചു ഒരു പുതിയ നിഘണ്ടു ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ആത്മീയവാദിക്കും ഈ ഗതി വരാതിരിക്കട്ടെ!!!


“മാറുന്ന മലയാളി“ എന്ന പേരില്‍ മലയാളികളുടെ പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ചു “തള്ളിയ” എനിക്കു പരീക്ഷ, എന്ന പി.എസ്.സി പരീക്ഷാ സഹായി ( ഇതു വായിച്ചു ഹൃദിസ്ഥമാക്കിയ ആയിരങ്ങള്‍ സര്‍ക്കാരുദ്യോഗസ്ഥരായി.സത്യം)ബ്ലോഗും ഔട്ട് ഓഫ് ഫോക്കസ് എന്ന പേരിൽ ഒരു ചിത്രങ്ങളുടെ ബ്ലോഗും (അഹങ്കാരം കൊണ്ട് പറയുകയല്ല.... കിടിലൻ പടങ്ങളാ...സത്യം...വെറുത്ത് പോകും) ഒന്നില്‍ പിഴച്ചാല്‍ നാലെന്നാണല്ലൊ.(അയ്യൊ.അതു മൂന്നല്ലെ എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ആ സംശയം മനസ്സില്‍ തന്നെ ഇരുന്നാല്‍ മതി)


അതെ ഞാന്‍ തുനിഞ്ഞിറങ്ങി കഴിഞ്ഞു. അറിഞ്ഞൊ അറിയാതെയൊ ഇവിടെ വരുന്ന എല്ലാവരും അനുഭവിക്കും. ഇല്ലെങ്കില്‍ ഞാന്‍ അനുഭവിപ്പിക്കും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തൊന്നാം ഇതുകൊണ്ട് എനിക്കെന്താണ് നേട്ടമെന്ന്. തന്നെ ലോക്കപ്പിലിട്ട് ഇടിച്ച് ഇഞ്ച പരുവമാക്കിയ എസ്.ഐ ക്കു ഇരുട്ടടി കിട്ടി എന്നറിയുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന സന്തോഷം. അതുപോലെ ഒരു സന്തോഷം മാത്രം മതി എനിക്ക്. ആ സന്തോഷത്തിനു വേണ്ടി ഏതറ്റം വരെയും പോകും ഞാന്‍. എന്തതിക്രമത്തിനും തയ്യാറാകും.


എന്റെ അതിക്രമങ്ങള്‍ അനുഭവിച്ചവര്‍ക്ക് അവരുടെ വേദനകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം. എല്ലാ ആഴ്ചയിലും അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് ഞങ്ങടെ നാട്ടിലുള്ള TS.422 ഷാപ്പില്‍ എന്നോടൊപ്പമിരുന്നു കപ്പയും മീനും കഴിക്കാനുള്ള സുവര്‍ണാവസരം. കള്ള് കുടിക്കണമെങ്കില്‍ കാശ് അവരവര്‍ തന്നെ കൊടുക്കണം. അതല്ല എന്നെ കണ്ടെത്തി അടി തരാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കൊല്ലേണ്ടി വരും. കയ്യും കാലും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കാന്‍ എനിക്കു മനസ്സില്ല. ഏതായാലും ഞാന്‍ തുടങ്ങുന്നു. അനുഭവിച്ചാലും.......അനുഗ്രഹിച്ചാലും....