Thursday, June 26, 2008

രാപ്പടം

ക്ലോക്കിലെ സൂചികളുടെ ചലനം എന്റെ ഹൃദയമിടിപ്പിനോട് ഏറ്റുമുട്ടുകയാണ്. ക്ലോക്കിന്റെ ശബ്ദമാണൊ അതൊ എന്റെ ഹൃദയമിടിപ്പാണൊ ഉച്ചത്തില്‍ മുഴങ്ങുന്നത് എന്ന സംശയം മാത്രമെ എനിക്കുള്ളു. സമയം രാത്രി 11 കഴിഞ്ഞ ഈ നേരത്തും മാതാശ്രീ ടിവി കണ്ടുകൊണ്ട് എന്നോടൊപ്പമുണ്ട്. ജോലിയൊക്കെ തീര്‍ത്ത ശേഷം കുറച്ചു നേരം ടിവി കാണുക എന്നൊരു ദുശ്ശീലവും എന്റെ മാതാശ്രീ വച്ചുപുലര്‍ത്തിയിരുന്നു. പക്ഷെ ഇന്നു ഞയറാഴ്ചയാണ്. അതു കൊണ്ട് തന്നെയാണ് മാതാശ്രീയുടെ നീണ്ടുപോകുന്ന ഈ ടിവി കാണല്‍ എന്റെ ഹൃദയമിടിപ്പ് കൂട്ടിയതും.


പ്രീഡിഗ്രി കഴിഞ്ഞ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ പഠിക്കാന്‍ മൂവാറ്റുപുഴയിലെ ഇലാഹിയ കോളേജില്‍ ചേര്‍ന്നിട്ട് ഒരു മാസം ആകുന്നതെ ഉള്ളു. അതുകൊണ്ട് തന്നെ സുഹൃത് ബന്ധങ്ങള്‍ ഉണ്ടായി വരുന്നതെ ഉള്ളു. നമ്മുടെ ‘സ്റ്റാന്‍റേര്‍ഡിനു‘ പറ്റിയവരെ കിട്ടുകയും വേണമല്ലോ. അങ്ങനെ കിട്ടിയ ഒരു സുഹൃത്തില്‍ നിന്നാണ് ഞാന്‍ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. ഏഷ്യാനെറ്റില്‍ എല്ലാ ഞയറാഴ്ചയും രാത്രി 12.15നു “രാപ്പടം“. സംഭവം തുടങ്ങിയിയിട്ടു തന്നെ നാലാഴ്ചയോളമായത്രെ. നാലാഴ്ച!!! നഷ്ടമായ നാലു ദൃശ്യവിസ്മയങ്ങള്‍!!! വൈകി നല്‍കിയ വിവരത്തിലൂടെ എനിക്കു നാലു ഞയറാഴ്ചകള്‍ നഷ്ടമാക്കിയ സുഹൃത്തിനെ മനസ്സാ ശപിച്ചു കൊണ്ട് വരുന്ന ഞയറാഴ്ചയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കൌണ്ട് ഡൌണ്‍ ഞാന്‍ ആരംഭിച്ചു.


ഹോസ്റ്റല്‍ ജീവിതമായിരുന്നുവെങ്കിലും വിട്ടുമാറാത്ത ഗൃഹാതുരത്വം എന്നെ എല്ലാ ആഴ്ചയും വീട്ടിലെത്തിച്ചിരുന്നു. വീട്ടിലെത്തിയാല്‍ പിന്നെ ആഹാരത്തോടങ്കം വെട്ടിയും ടിവിചാനല്‍ മാറ്റിമാറ്റിവച്ചും രണ്ട് ദിവസം. ചാനല്‍ മാറ്റിമാറ്റി വച്ചു എന്നു പ്രാസത്തില്‍ അങ്ങ് പറഞ്ഞു എന്നു മാത്രമെ ഉള്ളൂ. കേബിള്‍ ടിവി ശൃംഖല എന്റെ ഗ്രാമത്തില്‍ തല കാട്ടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകള്‍ക്കും കൂടി ആകെ എട്ടു ചാനല്‍.(ദൂരദര്‍ശന്‍റെ മൂന്നു ചാനല്‍ ഉള്‍പ്പടെ). ഉള്ളതുകൊണ്ട് ഓണം പോലെ. തിരിച്ചുള്ള യാത്ര തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്കാണ്. ആ സമയത്തുള്ള ട്രെയിനു പോയാലെ കൃത്യസമയത്തിനു കോളേജില്‍ എത്താന്‍ പറ്റൂ. അതുകൊണ്ട് ഞയറാഴ്ച എന്റെ കിടപ്പ് ഹാളിലുള്ള സോഫയിലാണ്. കാര്യങ്ങള്‍ അങ്ങനെയൊക്കെ ഉള്ളപ്പോഴാണ് ഏഷ്യാനെറ്റിന്റെ ഈ അതിക്രമം.


സമയം അതിക്രമിക്കുകയാണ്. മാതാശ്രീ ഉപഗ്രഹ ചാനലിലെ ഏതോ പഴയ ചലച്ചിത്രഗാനത്തില്‍ മുഴുകിയിരിക്കുകയാണ്. 12.15ന് രാപ്പടം തുടങ്ങും. പക്ഷെ എങ്ങനെ കാണും? മാതാശ്രീ ടിവി കാണല്‍ തുടര്‍ന്നാല്‍ എന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റും. ഇതുവരെ തീയറ്ററില്‍ പോലും പോയി ഞാന്‍ ഇത്തരം ഒരു പടം കണ്ടിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആരെങ്കിലും നമ്മളെ കണ്ട് സംഭവം വീട്ടിലറിഞ്ഞാല്‍ പിന്നെ വീട് എന്നത് ഒരു ‘സ്വപ്നം’ മാത്രമാകും എനിക്ക്. ഞാന്‍ വീടിന്റെ പടിക്കു പുറത്താകും എന്നു ചുരുക്കം. (അഛന് അങ്ങ് അടിച്ചിറക്കിയാല്‍ മതി. നമ്മള്‍ എവിടെപോയി വല്ലതും കഴിക്കും??). പക്ഷെ എന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഏഷ്യാനെറ്റ് മുന്‍കൈ എടുത്തപ്പോള്‍, ആ സഹായത്തിനു നേരെ ഞാന്‍ കണ്ണടച്ചാല്‍ അതു ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ പാപമല്ലേ?അല്ലേ?


എന്റെ ഹൃദയത്തില്‍ കുളിര്‍ കാറ്റ് വീശിക്കൊണ്ട് ഒടുവില്‍ എന്റെ മാതാശ്രീയുടെ പ്രഖ്യാപനമെത്തി. ടിവി ഓഫ് ചെയ്തു കൊണ്ട് “ഞാന്‍ കിടക്കാന്‍ പോകുന്നു” എന്നു പ്രസ്താവിച്ച മാതാശ്രീയോട് മറുപടിയൊന്നും പറയാതെ ടിവിയുടെ അടുത്തിട്ടിരിക്കുന്ന സോഫയിലേക്ക് ഞാന്‍ മറിഞ്ഞു. ഹാളിലെ ഇരുട്ടില്‍ ഞാന്‍ തനിച്ചായി. ഉറക്കമില്ലാത്ത ചീവീടന്‍മാരുടെ കോറസ്സും കാലം പഴകിയ ഗോദ്റേജ് ഫ്രിഡ്ജിന്റെ ഇരമ്പലും ബാക്ക് ഗ്രൌണ്ടില്‍ തകര്‍ക്കുന്നുണ്ട്. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ക്ലൊക്കിന്റെ ടിക് ടിക് ശബ്ദം മാത്രം. കാരണം ഇപ്പോള്‍ എന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് സമയമാണ്. ഇരുട്ട് കനക്കുകയാണ്. സമയം എത്രയായി കാണും എന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥ.


ഇരുട്ടും കാറ്റും ഇടക്കെന്നില്‍ ഉറക്കത്തിന്റെ വിത്തുകളിട്ടെങ്കിലും അതു ഞാന്‍ മുളയിലേ നുള്ളി . കാരണം ഈ ഒരു ‘ശുഭ’മുഹൂര്‍ത്തത്തിനു വേണ്ടി ഞാന്‍ അത്ര ആഗ്രഹിച്ചിരുന്നു. എല്ലാവരും ഉറങ്ങി എന്ന വിശ്വാസത്തില്‍ ഞാന്‍ എഴുനേറ്റു. ഒരു തികഞ്ഞ കള്ളന്റെ ഭാവ പ്രകടനങ്ങളോടെ... ഇനിയാണ് പ്ലാനിങ്ങുകള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ചെയ്യേണ്ടതെല്ലാം ഞാന്‍ മനസ്സില്‍ ഒന്നു ക്രോഡീകരിച്ചു. ആദ്യം വേണ്ടത് ഇരുന്നു കാണാനുള്ള സ്ഥലം ശരിയാക്കുകയാണ്. ടിവി ഓണ്‍ ചെയ്താല്‍ ടിവിയുടെ പ്രകാശം ഇരുട്ടില്‍ തുളച്ചിറങ്ങും. ആ പ്രകാശം രണ്ട് ‘യമണ്ടന്‍‘ എയര്‍ ഹോളുകള്‍ വഴി ഹാളിനോട് ചേര്‍ന്നുള്ള രണ്ട് മുറികളിലേക്കെത്തും. ആ രണ്ട് മുറികള്‍ ആരുടെയൊക്കെ ആണെന്ന് ഞാന്‍ പറയേണ്ടല്ലോ. അങ്ങനെ സംഭവിച്ചാല്‍ അതോട് കൂടി എന്റെ രാപ്പടം കാണല്‍ ഒരു ‘തീരുമാനത്തില്‍‘എത്തും. ടിവിയില്‍ നിന്നു വരുന്ന പ്രകാശത്തെ തടഞ്ഞെ പറ്റു. പക്ഷെ എങ്ങനെ?എന്നിലെ ‘ബുദ്ധിമാന്‍‘ ഉണര്‍ന്നു.( ‘മന്ദബുദ്ധി‘യാണെന്നു ചില കുബുദ്ധികള്‍ പറയുന്നത് മൈന്റ് ചെയ്യേണ്ട.) . എനിക്ക് സോഫയില്‍ വിരിക്കുവാനും പുതയ്ക്കുവാനുമായി രണ്ട് ബെഡ്ഷീറ്റ് ഞാന്‍ എടുത്തിരുന്നു. അത് ഞാന്‍ ടിവിയുടെ മുകളിലൂടെയിട്ടു. ഊര്‍ന്നു പോകാതിരിക്കാന്‍ മുകളില്‍ രണ്ട്മൂന്നു വലിയ ബുക്കുകളും പ്രതിഷ്ടിച്ചു. എന്റെ ‘ബുദ്ധിയില്‍‘ എനിക്കു തന്നെ മതിപ്പ് തോന്നിയ നിമിഷങ്ങള്‍...


ഇനി വേണ്ടത് ടിവി ഓണ്‍ ചെയ്യുക എന്ന കര്‍ത്തവ്യമാണ്. റിമോട്ടില്ലാത്ത ടിവി ഓണ്‍ ചെയ്യണമെങ്കിലും വോളിയം കുറക്കണമെങ്കിലും എല്ലാം ടിവിയില്‍ തന്നെ ഞെക്കിയേ പറ്റു. ഞാന്‍ ടിവിക്ക് അഭിമുഖമായി മുന്‍പില്‍ നിലത്തിരുന്നു. തയാറാക്കി നിറുത്തിയിരുന്ന ബെഡ്ഷീറ്റ് തിരശീലയുടെ ഒരു വശം എന്റെ തല വഴി പുറകിലേക്കിട്ടു. (പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ എടുക്കാന്‍ ക്യാമറാമാന്‍ ക്യാമറയുടെ മുകളിലൂടെയിട്ട കറുത്ത തുണിയുടെ അടിയിലേക്കു കയറില്ലെ. അതാണ് എന്റെയും അവസ്ഥ). ഇനി ആ നിശബ്ദതയില്‍ ടിവി ഓണ്‍ചെയ്യണം. അതിനോടൊപ്പം മാതാശ്രീ വച്ചിട്ടുപോയ വോളിയം കുറക്കുകയും വേണം. റിമോട്ടുണ്ടായിരുന്നേല്‍ അതില്‍ ‘മ്യൂട്ട്’ എന്ന ബട്ടണെങ്കിലും ഉണ്ട്. എന്താ റിമോട്ടില്ലാത്ത പാവങ്ങള്‍ക്ക് ‘മ്യൂട്ട്’ വേണ്ട എന്നാണൊ ഈ കണ്ടുപിടുത്തക്കാരുടെ വിചാരം). എന്റെ മിടുക്ക് പ്രകടിപ്പിക്കേണ്ട സമയമാണ്. ഓണ്‍ ചെയ്യുമ്പോഴുള്ള ശബ്ദം വേര്‍തിരിച്ചറിയാതിരിക്കാന്‍ ഉച്ചത്തില്‍ ചുമച്ചു കൊണ്ട് ഞാന്‍ ടിവിയില്‍ വിരലമര്‍ത്തി. പക്ഷെ എന്റെ ആദ്യ ശ്രമം പാളി. ഓണായ ടിവി ഞാന്‍ വിരലെടുത്തപ്പോള്‍ ഓഫായി. വീണ്ടും ശ്വാസം ശേഖരിച്ച് ഞാന്‍ വീണ്ടും ചുമച്ചു. ഉച്ചത്തില്‍ തന്നെ. റോക്കറ്റ് ഭ്രമണപദത്തില്‍ എത്തിയപ്പോള്‍ നാസ ശാസ്ത്രജ്ഞനുണ്ടാകുന്നതുപോലുള്ള ഒരു സന്തോഷം. ടിവി ഓണ്‍ ആയി എന്നറിഞ്ഞപ്പോള്‍ അതായിരുന്നു എനിക്ക് തോന്നിയ വികാരം.


രാപ്പടം തുടങ്ങിയിട്ടില്ല. വേറെ ഏതൊ പരിപാടി നടക്കുകയാണ്. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ നിലത്തു ബെഡ്ഷീറ്റ് മറക്കുള്ളില്‍ ടിവി സ്ക്രീനിലേക്കും നോക്കിയിരുന്നു. എന്റെ ക്ഷമ നശിച്ചു തുടങ്ങി. സമയ ക്ലിപ്തതയില്ലാത്ത ഏഷ്യാനെറ്റിന്റെ ഈ നടപടി എന്നെ ‘വേദനിപ്പിച്ചു’. കാരണം. ആരെങ്കിലും എഴുന്നേറ്റ് ഹാളിലേക്കു വന്നാല്‍ എല്ലാം തീര്‍ന്നു. കാരണം പെട്ടെന്ന് ടിവി ഓഫ് ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ മറയില്‍ നിന്നു പുറത്തു വരുക പ്രായോഗികമല്ല. ഇത്രയും റിസ്ക് എടുക്കുന്ന ഒരു പ്രേക്ഷകനോട് ഏഷ്യാനെറ്റന്നല്ല ഒരു ചാനലും ഇങ്ങനെ കാട്ടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം....


അങ്ങനെ ആ മുഹൂര്‍ത്തം വന്നെത്തി. രാപ്പടം തുടങ്ങുന്ന ശുഭമുഹൂര്‍ത്തം. സമയം 12.30 ആയി എന്നു ഞാന്‍ ഊഹിച്ചു. ആദ്യ ദൃശ്യം തന്നെ ഒരറിയിപ്പാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഈ ചിത്രം കാണരുത്. എന്റെ മനസ്സ് സന്തോഷത്താല്‍ പുളകിതമായി.... ദൈവമേ ഞാന്‍ കാത്തിരുന്ന ആ നിമിഷം....... അണിയറ പ്രവര്‍ത്തകരുടെ പേരു കാണിച്ചു തുടങ്ങി. കേട്ടിട്ടുപോലുമില്ലാത്ത അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും.... സം‌വിധായകന്റെ പേരും എഴുതികാണിച്ചു. ഏതോ ഒരു എസ്.എ.ജാന്‍. സാജന്‍ എന്നായിരിക്കാം യഥാര്‍ത്ത പേര്. ആരും പ്രശസ്തരല്ലാത്ത സ്ഥിതിക്ക് അവര്‍ക്ക് ‘ഏതറ്റം വരെയും‘ പോകാന്‍ പറ്റും. ഞാന്‍ കണക്കുകൂട്ടി.


ദൂരെ നിന്നു പാഞ്ഞ് വരുന്ന കാറാണ് ആദ്യത്തെ സീന്‍. എന്നിലെ തിരക്കഥാകൃത്ത് കഥയെ പറ്റി ചില ഊഹങ്ങളും പ്രതീക്ഷകളും നടത്തുകയാണ്. പെട്ടെന്ന് എന്റെ മുന്നിലെ ദൃശ്യങ്ങള്‍ മറഞ്ഞു. അതെ കേബിള്‍ കട്ടായിരിക്കുന്നു. എന്റെ ദൈവമേ.......... ഇത്രയും ഒരുക്കങ്ങള്‍ നടത്തിയ എന്റെ ശ്രമങ്ങള്‍ പാഴാകുകയോ? ദൈവം ഇത്ര ‘കരുണ‘യില്ലാത്തവനോ? വീട്ടില്‍ കേബിള്‍ തരുന്നവന്‍മാരെ ആ നിമിഷം ഒരൂ ഭ്രാന്തനെപ്പോലെ ഞാന്‍ ‘ക’യും ‘മ’ യും കൂട്ടി പ്രാകി.


കേബിള്‍ കട്ടായ ആ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ എനിക്കു കഴിയുമായിരുന്നില്ല.അതിനാല്‍ തന്നെ ഞാന്‍ കാത്തിരുന്നു. അതേ ഇരുപ്പില്‍ ....പ്രതീക്ഷയോടെ.... പക്ഷെ സമയം 2.15 ആയിട്ടും ദൈവമൊ കേബിള്‍ ടിവിക്കാരൊ കനിഞ്ഞില്ല. ഒടുവില്‍ പ്രകാശം വേദന വീഴ്ത്തിയ കണ്ണുകളോടെ ഞാന്‍ എഴുന്നേറ്റു. എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് കണ്ടപ്പോള്‍ പോലുമുണ്ടാകാത്ത നിരാശയോടെ..........


കൂട്ടിചേര്‍ക്കല്‍: സ്വന്തമായി മുറിയും അതില്‍ ടിവിയും കമ്പ്യൂട്ടരും, വിസിഡി പ്ലെയറും ഒക്കെ കണ്ടു വളരുന്ന ഇന്നത്തെ കൌമാരക്കാര്‍ക്ക് ഇതു കെട്ടു കഥയായൊ തമാശയായൊ ഒക്കെ തോന്നാം. അത് അവരുടെ കുറ്റമല്ല.

Tuesday, June 10, 2008

ആഴക്കടലിന്റെ...

ക്യാന്റീൻ ഭക്ഷണം പകര്‍ന്നു നല്‍കിയ ആലസ്യത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയത് സഹപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്റെ ശബ്ദമാണ്. ഒരു സാംസ്കാരിക നായകന്‍ സംസാരിക്കുന്നതുപോലെ എടുത്തു വിഴുങ്ങെടാ..., എന്നു പറഞ്ഞുകൊണ്ട് ഒരു കപ്പലണ്ടി മിഠായി അവന്‍ എന്റെ ടേബിളിന്റെ സൈഡില്‍ ഇരുന്ന കടലാസിനു പുറത്തേക്ക് വച്ചു. അദ്ദേഹം പുറത്ത് ഊണു കഴിക്കാന്‍ പോയിട്ട്‌ വരുന്ന വരവാണ്. സ്വതവേ അഹങ്കാരിയായതിനാല്‍ അദ്ദേഹത്തിനു ക്യാന്റീനില്‍ കിട്ടുന്ന, അവിടെ ഒഴിച്ചാല്‍ ഇവിടെ പറ്റുന്ന സാമ്പാറിനോടും, ദയനീയമായ മീന്‍ കറിയോടും , മുഖം നോക്കാവുന്ന മോരു കറിയോടും പരമ പുച്ഛമാണ്. ഉച്ചക്ക് എന്തെങ്കിലും കടിച്ചു പറിച്ചാലെ സുഖമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷെ ശമ്പളത്തിന്റെ പിടി അയയുന്ന തീയതി 25 കഴിഞ്ഞാല്‍ അദ്ദേഹവും കാണും ഞങ്ങളോടൊപ്പം ക്യാന്റീൻ ക്യൂവില്‍ .


കപ്പലണ്ടി മിഠായി ചവച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പഴയ അതിക്രമ ചിന്ത എന്നില്‍ വീണ്ടും ഉടലെടുത്തത്. വീണ്ടും ഒരു പാട്ട് പോസ്റ്റ് ചെയ്താലോ? നമ്മളെ കൊണ്ട് ദ്രോഹിക്കാനല്ലേ പറ്റു. നേരത്തെ ഞാനൊരു പാട്ട് പാടിയിരുന്നു. ആ ദേഷ്യം എല്ലാവരും മറന്നു തുടങ്ങി എന്ന വിശ്വാസത്തോടെ....


ഒരു മുന്നറിയിപ്പ് കൂടി. ആഴക്കടലിന്റെ .... എന്ന് തുടങ്ങുന്ന ഗാനമാണ് ഞാന്‍ പാടാന്‍ 'ശ്രമി'ക്കുന്നത്. എന്റെ അറിവില്‍ അത് നല്ലൊരു താരാട്ട് പാട്ടും കൂടിയാണ്. എന്റെ ഈ പാട്ട് കേട്ടു ഏതെങ്കിലും കുട്ടി നിര്‍ത്താതെ കരഞ്ഞാല്‍ ഒന്നുറപ്പിച്ചോളൂ. അവരുടെ കേള്‍വിക്ക് ഒരു കുഴപ്പവുമില്ല...ഞാന്‍ ഗ്യാരണ്ടി.



Download